കോന്നി: നാലര പതിറ്റാണ്ടായി സ്വന്തമായി വഴിയില്ലാതെ പ്രയാസപ്പെട്ടിരുന്ന കോന്നി അതിരുങ്കൽ അഞ്ചുമുക്ക് പ്രദേശത്തെ കുടുംബങ്ങൾക്ക് പുതിയ വഴി ഒരുക്കാൻ സ്വന്തം ഭൂമി വിട്ടുനൽകി മലയിൽ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ് ഏബ്രഹാം. ‘ലാലുച്ചായൻ’ എന്ന പേരിലാണ് അദ്ദേഹം നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്.
45 വർഷമായി വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
“പ്രാർത്ഥന കിട്ടിയാൽ മതി”
തന്റെ തീരുമാനത്തിന്റെ കാരണം അദ്ദേഹം വിശദീകരിക്കുന്നത് ലളിതമായാണ്:
“നമ്മൾ ഈ ലോകത്തേക്ക് വന്നപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല; പോകുമ്പോഴും ഒന്നും കൊണ്ടുപോകുകയില്ല. ജീവിച്ചിരിക്കുന്ന സമയത്ത് മനുഷ്യർക്ക് എന്തെങ്കിലും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക — അതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള കാരണം.”
“ഈ കുടുംബങ്ങളിൽ പ്രായമായ ഒരുപാട് പേരുണ്ട്. അവർക്ക് ആശുപത്രിയിൽ പോകാനും മറ്റും വളരെ ബുദ്ധിമുട്ടാണ്. അതിനൊരു പരിഹാരം കൂടിയാണിത്. അവരുടെയൊക്കെ പ്രാർത്ഥന എനിക്കു ലഭിക്കില്ലേ — അതു മതി,” അദ്ദേഹം പറഞ്ഞു.
മൂന്നു പതിറ്റാണ്ടിന്റെ പതിവ്
ഇത് ആദ്യത്തെ സംഭവമല്ല. വർഷങ്ങൾക്കു മുൻപ് കോന്നി പഞ്ചായത്ത് ഓഫീസിനു പിന്നിൽ താമസിക്കുന്ന നിരവധി പേർക്കും സ്വന്തം പറമ്പിൽ നിന്ന് വഴി വിട്ടുനൽകിയിട്ടുണ്ട് അദ്ദേഹം. ആരെയും അറിയിക്കാതെയാണ് അതെല്ലാം ചെയ്തത്.
മൂന്നു പതിറ്റാണ്ടായി ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം തുടരുന്നതായി അടുത്തറിയാവുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
താൻ മറ്റുള്ളവരെ സഹായിക്കുന്ന കാര്യം പുറത്തറിയരുതെന്ന നിർബന്ധം ലാലുച്ചായനുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർബന്ധത്തെ തുടർന്നു മാത്രമാണ് ഇത്തവണ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ വന്നത്. നാട്ടുകാർ വിവരം പരസ്യമാക്കിയതോടെയാണ് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
പ്രവാസത്തിൽ നിന്ന് നാട്ടിലേക്ക്
ദീർഘവർഷങ്ങൾ ദോഹയിൽ ബിസിനസുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹം അവിടെ ഒരു ദൈവസഭയ്ക്ക് തുടക്കമിടുകയും വർഷങ്ങളോളം അതിന്റെ പാസ്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് കോന്നിയിലേക്ക് മടങ്ങിയ അദ്ദേഹം ഇപ്പോൾ നാട്ടിൽ ദൈവവേലയിൽ വ്യാപൃതനാണ്.
നല്ലൊരു പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ് പാസ്റ്റർ ജോർജ് ഏബ്രഹാം. ആത്മകഥാംശമുള്ള ഒരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്.
ഭാര്യ വത്സമ്മയാണ് അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ രഹസ്യമെന്ന് അടുപ്പമുള്ളവർ പറയുന്നു. എളിമയും ലാളിത്യവും ദൈവസ്നേഹവും ജീവിതത്തിലുടനീളം മാതൃകയാക്കുന്ന അവർ നൽകുന്ന പ്രോത്സാഹനവും പിന്തുണയുമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് കരുത്താകുന്നത്. ദമ്പതികൾക്ക് മൂന്ന് ആൺമക്കളാണ്; മൂവരും കുടുംബസ്ഥർ.
ശാലോം ധ്വനിയുടെ അഭിനന്ദനം
ഒരു പിടി മണ്ണിനുവേണ്ടി സഹോദരങ്ങൾ തമ്മിൽ വഴക്കിടുന്ന ഈ കാലത്ത് ഇത്തരമൊരു സൽപ്രവൃത്തി ചെയ്ത ലാലുച്ചായനും കുടുംബത്തിനും ശാലോം ധ്വനിയുടെ അഭിനന്ദനങ്ങൾ.

















