ഗൃഹാതുരത്വം ആരാണ് ഇഷ്ടപ്പെടാത്തത്. ബാല്യകാലവും ഗതകാലത്തിൻ്റെ മറക്കാത്ത സംഭവങ്ങളും വാർദ്ധക്യത്തിലും ഓർമ്മകളുണർത്തും. പിച്ചവച്ചു വളർന്ന ഗ്രാമവും ഓടിക്കളിച്ചു നടന്ന തൊടികളും നമ്മുടെ ഭൂതകാലത്തിൻ്റെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകുമോ !
“There is no Place like home” അഥവാ “സ്വന്തഭവനത്തിന് പകരമായി മറ്റൊന്നില്ല” എന്ന ചൊല്ല് വെറും വാക്കുകളുടെ പ്രഹസനമോ?
പ്രവാസികളുടെ ദൈനംദിന സ്വപ്നങ്ങളിൽ ജന്മദേശത്തിൻ്റെ വിളി ഒരു പാഴ് ശബ്ദമല്ല. കുടിയേറിപ്പോയവരുടെ ഉള്ളിലും
‘അപ്നാ ഗാവ് ‘ ( എൻ്റെ ഗ്രാമം ) നഷ്ടബോധങ്ങളുടെ കാർമേഘങ്ങൾ ആശകളുടെ ആകാശങ്ങളിൽ വിന്യസിക്കുന്നു. കിഴക്ക് സൂര്യൻ ഉണരുമ്പോൾ പക്ഷികൾ പ്രഭാതത്തിൽ കലപില ചിലയ്ക്കുമ്പോൾ, തുഷാരബിന്ദുക്കൾ ഇലകളിൽ മഴവില്ലു സൃഷ്ടിക്കുമ്പോൾ നാം എന്നും ഓർക്കും എൻ്റെ നാട്. കാട്ടരുവിയുടെ കളകള നാദവും തൊടിയിലെ കുരുവിയുടെ ഉണർത്തു പാട്ടുകളും ആരാണ് ഇഷ്ടപ്പെടാത്തത്, നാം പറയും ,
‘എനിക്ക് മടങ്ങിപ്പോകണം’.
വിശുദ്ധ വേദം പാരായണം ചെയ്യുമ്പോൾ അവിടവിടെയായി ഗൃഹാതുരത്വത്തിൻ്റെ മൗനരാഗങ്ങൾ നാം കേൾക്കുന്നു. ഒരിക്കൽ യാക്കോബ് പിതാവ് തൻ്റെ സഹധർമ്മിണിയോട് ചോദിച്ചു. “എൻ്റെ അപ്പൻ്റെ ഭവനത്തിനു വേണ്ടി ഞാൻ എപ്പോൾ കരുതും?’
(ഉല്പ. 30:30)
ഫറവോൻ്റെ അരമനയിലായിരുന്ന യോസേഫ് അഭയാർത്ഥികളായി വന്ന തൻ്റെ സഹോദരൻമാരോട് ചോദിച്ചു ‘ എൻ്റെ അപ്പൻ സുഖമായിരിക്കുന്നുവോ’ (ഉല്പ.43:27)
ബാബേൽ നദീതീരത്തെ പ്രവാസികൾ സീയോനെ ഓർത്തപ്പോൾ കരഞ്ഞു. (സങ്കീ.137:1) ശൂശൻ രാജധാനിയിൽ പാനപാത്രവാഹകനായ നെഹമ്യാവ് മതിലുകൾ ഇടിഞ്ഞ യെരുശലേമിൻ്റെ വിലാപങ്ങൾ കേട്ട് ഇരുന്ന് കരഞ്ഞു. (നെഹെ. 1:3, 4)
ഗൃഹാതുരത്വം മനുഷ്യ സഹജമാണ്. ദൈവം മനുഷ്യനായി പിറന്നപ്പോഴും ഈ മനോഭാവത്തിന് മാറ്റം വന്നില്ല. മനുഷ്യനായി ജന്മമെടുത്ത ദൈവപുത്രൻ ഇടയ്ക്കിടക്ക് താൻ വിട്ടുപോന്ന മനോഹര ദേശത്തെക്കുറിച്ച് ഓർമ്മിച്ചിരുന്നു. യേശുക്രിസ്തു തൻ്റെ ശിഷ്യൻമാരുമായി സംഭാഷിക്കുമ്പോൾ സ്വർഗ്ഗം പലപ്പോഴും ഇടയിൽ വന്നു കയറും. തൻ്റെ പിതാവ്, ദൂതന്മാർ, ജീവിതശൈലി, സ്വർഗ്ഗത്തിലെ മഹത്വങ്ങൾ ഇവയൊക്കെ ‘ഞങ്ങൾക്ക് എന്തു കിട്ടും ‘ (മത്താ. 11:27) എന്ന ചോദ്യവുമായി യേശുവിനെ അനുഗമിച്ച ശിഷ്യർക്കുള്ള മറുപടിയായിരുന്നു. കർത്താവായ യേശുക്രിസ്തു രാത്രികാലങ്ങളിൽ തനിയെ ഒലിവുമലയിൽ പ്രാർത്ഥനയിൽ ചിലവിട്ടത് മറ്റൊന്നിനുമല്ല; അപ്പൻ്റെ ഭവനം എന്നും കാണണം. അതു തന്നെ.
പദവി മോഹിച്ചു തന്നെ അനുഗമിച്ച ശിഷ്യഗണങ്ങളെ അവസാന നാളുകളിൽ കർത്താവ് ആശ്വസിപ്പിച്ചത് യെരുശലേമിലെ മണിമാളികകളും യിസ്രയേൽ ഗ്രാമങ്ങളിലെ മുന്തിരിതോട്ടങ്ങളും ഒലിവുമരക്കൂട്ടങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടല്ല.
യേശു പറഞ്ഞു ‘എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേക വാസസ്ഥലങ്ങളുണ്ട് ‘
(യോഹ. 14:3) ഞാൻ വന്ന് നിങ്ങളെ എൻ്റെ അടുക്കൽ ചേർത്തു കൊള്ളും. അതിനൊപ്പം മറ്റു രണ്ടു വാഗ്ദത്തങ്ങൾ കൂടി യേശു നമുക്കു തന്നു. ‘എൻ്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം തരുന്നതുപോലെ
അല്ല ‘ (യോഹ.4:14-27)
ഞാൻ പോയാൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ നിങ്ങളുടെ അടുക്കൽ അയക്കും
ഗൃഹാതുരത്വം ഒരു വേദനയാണ്. ഓർമ്മകളിൽ തൊട്ടു നോവിക്കുന്ന ഒരു നൊമ്പരം. ഒരിക്കലും മടങ്ങിവരുവാൻ കഴിയാത്ത കുടിയേറ്റക്കാരും പ്രവാസികളും എൻ്റെ വായനക്കാരിലുണ്ട്. പ്രളയം മൂലം ഭവനം നഷ്ടപ്പെട്ടവർ, നിയമം മൂലം പ്രവേശനം നിഷേധിക്കപ്പെട്ടവർ, എല്ലാം വിറ്റു ജീവിതം തുലഞ്ഞവർ,വിധി നാടിനെയും ബന്ധങ്ങളെയും അകറ്റിയവർ. നഷ്ട സ്വപ്നങ്ങളുമായി അന്ത്യം കാത്തു കഴിയുന്ന ഒരു വലിയ ജനവിഭാഗം. യേശു അവരോട് പറയുന്നു, എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്.
















