ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേല്യരെ, അവിടെനിന്ന് മോചിപ്പിച്ച് തേനും പാലും ഒഴുകുന്ന കാനാൻ ദേശത്ത് എത്തിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു മോശെ.
എന്നാൽ ജനിച്ചു വീണപ്പോൾ തന്നെ രാജകല്പന പ്രകാരം ഹെബ്രായ ബാലന്മാരെ കൊന്നുകളയുവാൻ ഉള്ള ഉത്തരവും കേട്ട് നടുങ്ങി പോയിരുന്നു ആ കുടുംബം . എന്നാൽ മൂന്നു മാസം രഹസ്യമായി മോശയെ വളർത്തിയ അവന്റെ അമ്മ, അവനെ തുടര്‍ന്നും രഹസ്യത്തിൽ വളർത്തുക ദുഷ്‌കരമായപ്പോള്‍, ഞാങ്ങണ കൊണ്ട് നെയ്ത്, കളിമണ്ണും താറും പൂശിയ ഒരു പെട്ടകത്തിൽ അവനെ കിടത്തി, നദീതീരത്തുള്ള ഞാങ്ങണ ചെടികളുടെ ഇടയിൽ കൊണ്ടുചെന്നു വെച്ചു.
തന്റെ സഹോദരന് എന്ത് സംഭവിക്കുമെന്ന് അറിയാനായി അവന്റെ സഹോദരി മിരിയാം കുറച്ചകലെ കാത്തുനിന്നു.
ഫറവോന്റെ പുത്രി കുളിക്കാനായി അവിടെ വന്നപ്പോൾ അവൾ ഞാങ്ങണ ചെടികളുടെ ഇടയിൽ പെട്ടകം കണ്ടു, അതിൽ കോമളനായ ഒരു ശിശുവിനെ കണ്ടു. കുഞ്ഞിന്റെ അടക്കാൻ കഴിയാതെയുള്ള കരച്ചിൽ കണ്ട ഫറവോൻ പുത്രി മനസ്സലിഞ്ഞു അവന്റെ വിശപ്പുമാറ്റുവാൻ ആഗ്രഹിക്കുന്നു . ആ കുഞ്ഞിന് മുലയൂട്ടുവാൻ ഒരു സ്ത്രീയെ വേണമെന്ന് ആവിശ്യപെട്ടപ്പോൾ , അതുവരെ ഉണ്ടായിരുന്ന നിയമങ്ങളെയും താൻ മുന്നിൽ കണ്ട മരണങ്ങളെയും തെല്ലുമേ പേടിക്കാതെ ഫറവോന്റെ പുത്രിയുടെ മുന്നിലേക്ക് അതുവരെ മറഞ്ഞു ഇരുന്ന ആ കൊച്ചു പെൺകുട്ടി രംഗപ്രവേശനം ചെയ്യുന്നു …അതെ ബുദ്ധിമതി ആയ മിരീയം തന്നെ ..
മൂന്നര മാസം ഒളിപ്പിച്ചു പാർപ്പിച്ച മോശയുടെ അമ്മയെ തന്നെ മിരീയം തന്റെ സമയോചിതമായ ഇടപെടൽ മൂലം കൊട്ടാരത്തിൽ എത്തിക്കുന്നു .. എവിടന്നു കൊല്ലാൻ ഉത്തരവിട്ടോ, അവിടെ ആ രാജകൊട്ടാരത്തിൽ തന്നെ സ്വന്ത അമ്മയുടെ പാല്കുടിച്ചു മോശ വളർന്നു. ഇവയെല്ലാം നാം വായിച്ചറിഞ്ഞതും പലരിൽ നിന്നും വചനത്തിലൂടെ കേട്ടിട്ടുള്ളതുമാണ്.
ഒരു മനുഷ്യന്റെ മേൽ ഉള്ള വാഗ്ദത്തവും , അതിന് എതിരെയുള്ള പ്രതികൂല സാഹചര്യവുമാണ് മോശെയുടെ ജീവിതത്തിന്റെ തുടക്കത്തിലൂടെ നാം കണ്ടത്. വലിയൊരു ഉത്തരവാദിത്തം അവന്റെ മേൽ കിടക്കുന്നു. എന്നാൽ മുന്നിലുള്ളത് കൊന്നുകളയുക എന്ന രാജകല്പനയും…എന്നാൽ സംഭവിച്ചതോ ..? മരണത്തിന്റെ മുകളിലൂടെ ഒരുവൻ ജീവൻ തീരിച്ചു പിടിച്ചു , കൊല്ലാൻ ഉത്തരവിട്ടവന്റെ മുന്നിലൂടെ വളർന്നു …
പ്രിയരേ, ആത്മീയ ലോകവും നമ്മുടെ സഭയും ഇന്ന് അഭിമുഖീകരിക്കുന്നതും ഇതേ രീതിയിലുള്ള ഒരു പ്രതിസന്ധി കാലഘട്ടം അല്ലേ?
ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും മൃഗീയമായി കൊല്ലുകയും ചെയ്യുന്ന ഈ കാലയളവിൽ, നമ്മുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ?
എന്നാൽ ഓരോ വ്യക്തിയും, സഭയും ആ മിരിയാമിനെ പോലെ ആകേണ്ട കാലം അടുത്തിരിക്കുന്നു.. നിയമത്തിനു എതിരായി സംസാരിക്കുവാനോ പ്രവർത്തിക്കുവാനോ കഴിയാതെ ഇരുന്നിട്ടും, തന്റെ സഹോദരനെ നദിയിൽ ഉപേക്ഷിച്ചിട്ട് കടന്നുപോകുവാൻ മനസ്സില്ലാതെ ഇരുന്ന മിരീയം , തനിക്കു പ്രവർത്തിക്കാൻ സാധിച്ച സമയം തക്കത്തിന് ഉപയോഗിച്ച് മോശയുടെ ജീവിതത്തിലെ വഴിത്തിരിവ് ആയി മാറി …
“എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ” എന്ന സ്വാർത്ഥചിന്ത വെടിഞ്ഞ് പ്രവർത്തിക്കേണ്ട സമയമാണ് ഇത്.
പ്രാർത്ഥനകൾ കൂടട്ടെ, പ്രതീക്ഷകൾ വർധിക്കട്ടെ.
നാം ഇരിക്കുന്ന ഇടത്തുനിന്നു അവരെ ശ്രദ്ധിച്ചാൽ മാത്രം മതിയാകും… അവരുടെ നന്മയ്ക്ക് സഭയായി ഒരു കൈത്താങ്ങ് ആയാൽ മതിയാകും… അത് നമ്മുടെ ഉത്തരവാദിത്വം ആണ് , കാരണം നമ്മളും കൂടെ ചെയേണ്ടിയിരുന്നു വേല ആണ് അവർ ഒറ്റക്ക് ചെയ്യുന്നത്. ഇന്ന് നമുക്കുവേണ്ടി ത്യാഗം സഹിച്ചവർ നാളെ ഒരിക്കൽ ചെങ്കടൽ കടക്കുമ്പോൾ, ആ മിരിയാമിനെ പോലെ, നമുക്കും തപ്പുകൾകൊട്ടി പാടി ആരാധിക്കുവാൻ കഴിയട്ടെ.
മോശെയുടെ ദൈവിക വാഗ്ദത്തത്തിന് പിന്നിൽ കൈത്താങ്ങായി നിന്ന മിരിയാമിനെ പോലെ….

















