ബൈബിൾ സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധി യാർജ്ജിച്ച ഒരു വേദഭാഗമാണ് നല്ല ശമര്യാക്കാരന്റെ കഥ. എന്റെ കൂട്ടുകാരൻ ആര് എന്ന ന്യായശാസ്ത്രിയുടെ ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞ കഥയിലെ നായകനാണ് ശമര്യാക്കാരൻ. അശരണനായി വഴിയരികെ മുറിവേറ്റുകിടക്കുന്ന വഴിപോക്കനെ കണ്ടിട്ട് ലേവ്യനും പുരോഹിതനും വഴിമാറികടന്നു പോയപ്പോൾ ആ വഴി വന്ന ശമര്യാക്കാരൻ അവനെ കണ്ട് മനസലിഞ്ഞ് മുറിവുകളെ കെട്ടി തന്റെ വാഹനമൃഗത്തിൽ കയറ്റി വഴിയമ്പലത്തിൽ എത്തിച്ചു. ഒരു രാത്രി മുഴുവനും മുറിവേറ്റവനു വേണ്ടി ചിലവഴിച്ചിട്ട് പിറ്റേന്നാൾ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് വഴിയമ്പലക്കാരനെ ഏല്പിച്ചു. അധികം വല്ലതും ചിലവിട്ടാൽ ഞാൻ മടങ്ങി വരുമ്പോൾ തന്നുകൊള്ളാം എന്ന് വാക്കു പറഞ്ഞു കടന്നുപോയി ശമര്യാക്കാരൻ. അദ്ദേഹത്തെ നല്ല ശമര്യാക്കാരൻ എന്നല്ലാതെ എന്തു വിളിക്കും? ഈ ശമര്യാക്കാരൻ യേശുവിന് നിഴലായ് നമുക്ക് ദർശിക്കാം.
അതേ നാട്ടിൽ നിന്നു തന്നെയുള്ള സ്ത്രീയെയാണ് ഇവിടെ കാണുന്നത്. അവളെ കർത്താവു തന്നെയാണ് നമുക്കു പരിചയപ്പെടുത്തുന്നത്. യേശുവും ശിഷ്യന്മാരും ഗലീലയിലേക്ക് യാത്ര ചെയ്യുമ്പോൾ അവർക്ക് ശമര്യയിൽ കൂടി പോകേണ്ടി വന്നു എന്ന് യോഹന്നാൻ 4:4 ൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം യഹൂദരും ശമര്യരും തമ്മിൽ സമ്പർക്കമില്ലാത്ത ഒരു കാലഘട്ടമായിരുന്നു അന്ന്. എന്നാൽ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് ആഗ്രഹിക്കുന്ന കർത്താവ് ശമര്യയിൽ കൂടി കടന്നുപോയത് യാദൃച്ഛികമായിട്ടല്ല, മറിച്ച് അത് ലോകസ്ഥാപനത്തിന് മുമ്പുതന്നെ ദൈവികപദ്ധതിയിൽ ഉണ്ടായിരുന്ന കാര്യപരിപാടി തന്നെ ആയിരുന്നു.
ആറാം മണിനേരത്ത് (12 മണിക്ക്, നട്ടുച്ചയ്ക്ക്) വന്നത്, സാധാരണ ആരും വെള്ളം കോരുവാൻ ആ സമയത്ത് വരാറില്ല. സമൂഹത്തിലെ മറ്റ് മാന്യസ്ത്രീകളുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി തന്നെയാകണം ഈ സമയം അവൾ തിരഞ്ഞെടുത്തത്. എന്നാൽ സമൂഹം വെറുക്കുന്നവരെയും ഉപേക്ഷിക്കുന്നവരെയും കാണുവാനാണ് കർത്താവ് കൂടുതൽ ആഗ്രഹിക്കുന്നത് (മത്താ. 9:10-13). ഈ സ്ത്രീയ്ക്കു വേണ്ടി മാത്രമാണ് കർത്താവു ആ സമയം ശമര്യയിൽ വന്നത് എന്നത് സ്പഷ്ടമാണ്.
തന്നോട് കുടിപ്പാൻ വെള്ളം ചോദിക്കുന്ന ഒരു സുമുഖനായ യഹൂദ പുരുഷന്റെ നേരെ അത്ഭുത നയനങ്ങളോടെ നോക്കിനിൽക്കുമ്പോൾ അവളറിയേണ്ട രണ്ടു കാര്യങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്:
* ദൈവത്തിന്റെ ദാനം എന്തെന്ന് നീ മനസിലാക്കണം.
* നിന്നോട് കുടിപ്പാൻ ചോദിക്കുന്ന പുരുഷൻ ആരെന്ന് നീ അറിയണം.
ഈ രണ്ടു ചോദ്യത്തിന്റെയും ഉത്തരം യേശു എന്ന ക്രിസ്തുതന്നെയാണ്.
കിണറ്റുവക്കിൽ ഇരിക്കുന്ന പുരുഷനിൽ അവൾ കാണുന്ന കുറവുകൾ ശ്രദ്ധേയമാണ്:
* ഇവൻ ദാഹിച്ചിരിക്കുന്നു (4:7)
* ഇവൻ യഹൂദയവനായ വ്യത്യാസം അറിയാത്ത യഹൂദൻ (4:9)
* കൈയിൽ പാത്രം ഇല്ലാത്തവൻ (4:11)
* യാക്കോബിനെക്കാൾ ചെറിയവൻ (4:12)
“നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവനാകുന്നു ഈ കിണർ ഞങ്ങൾക്കു തന്നത്. അവനും അവന്റെ മക്കളും മൃഗങ്ങളുമെല്ലാം ഇതിലെ വെള്ളമാണ് കുടിച്ചിരുന്നത്.” വളരെ വിശാലമായ അറിവിന്റെ ചെപ്പാണ് അവൾ തുറന്നത്. പക്ഷെ തന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരാണെന്ന യാഥാർഥ്യം മാത്രം അവളറിയുന്നില്ല. നമ്മിൽ പലരും ഇതുപോലെയാണ്. നിരവധി കാര്യങ്ങൾ അറിയാം. പക്ഷേ അറിയേണ്ടത് അറിയില്ല എന്നതാണ് പ്രശ്നം.
ന്യായാപ്രമാണം എന്താണ് അനുശാസിക്കുന്നത് എന്ന് അവൾ മനസ്സിലാക്കിയിരുന്നു. പുരോഹിതന്മാരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും അവൾക്ക് അറിവുണ്ടായിരുന്നു. മശിഹാ വരും എന്നും അദ്ദേഹം വരുമ്പോൾ സകലതും അറിയിച്ചു തരുമെന്നും അവൾക്ക് അറിയാമായിരുന്നു. എന്നാൽ സാക്ഷാൽ മശിഹാ മുമ്പിൽ വന്ന് നിന്ന് സംസാരിച്ചിട്ടുപോലും അദ്ദേഹത്തെ തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ല. കാരണം പിശാച് അവളുടെ കണ്ണ് കുരുടാക്കിയിരുന്നു.
ഇന്നും പലരും അങ്ങനെ തന്നെയാണ്. യേശുവിനെക്കുറിച്ചറിയാം, എന്നാൽ യേശുവിന്റെ ശബ്ദം തിരിച്ചറിയുവാനോ യേശുവിന്റെ മഹത്വം മനസ്സിലാക്കുവാനോ കഴിയുന്നില്ല. യേശുവിന്റെ മുമ്പിൽ സ്വയം കുറ്റം സമ്മതിക്കുവാൻ തയാറായ അവൾക്കു വേണ്ടി യേശു തന്നെത്താൻ വെളിപ്പെടുത്തി. “നീ പ്രതീക്ഷിക്കുന്ന ആ മശിഹാ ഞാൻ തന്നെ.”
ഇതു കേട്ട ഉടനെ താൻ വന്നത് എന്തിനാണ് എന്ന് പോലും ചിന്തിക്കാതെ അവൾ പാത്രവും വച്ചിട്ട് പട്ടണത്തിലേക്ക് ഓടിപ്പോവുകയാണ്. താൻ ഈ സമയത്ത് പട്ടണത്തിലെത്തിയാൽ എന്തായിരുന്നു അവസ്ഥ, ജനം എങ്ങനെയായിരിക്കും സ്വീകരിക്കുന്നത് എന്നൊന്നും ചിന്തിക്കാതെ അവൾ അറിയുകയും അനുഭവിക്കുകയും ചെയ്ത സത്യം പട്ടണത്തിൽ വിളിച്ചു പറയുവാൻ തയാറായി. വളരെ ആവേശത്തോടും സന്തോഷത്തോടും ഓടി വരുന്ന അവളെ എല്ലാവരും ശ്രദ്ധിച്ചു. അവൾ വിളിച്ചു പറയുന്നു:
> “ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണ്മിൻ; അവൻ ഒരു പക്ഷേ ക്രിസ്തു ആയിരിക്കും.”
>
ഇന്ന് പലരും പല സാഹചര്യങ്ങളിലൂടെ കർത്താവിനെ കണ്ടുമുട്ടിക്കഴിയുമ്പോൾ ആ സത്യത്തെയും സന്തോഷത്തെയും മൂടിവെയ്ക്കുവാനാണ് ശ്രമിക്കുന്നത്. കാരണം മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും, കുടുംബക്കാർ ഒറ്റപ്പെടുത്തുമോ എന്നൊക്കെയുള്ള ആശങ്കയാണ് പലരെയും ഇതിനായി പ്രേരിപ്പിക്കുന്നത്. എന്നാൽ മാന്യസമൂഹം വെറുത്തിരുന്ന ആ സ്ത്രീ താൻ സത്യം കേട്ട ഉടൻ തന്നെ ലോകത്തോടറിയിക്കാൻ ഉത്സാഹം കാണിച്ചു.
ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയതെല്ലാം കഴിഞ്ഞുപോയി. ആ വചനം അവളിൽ വാസ്തവമായും നിറവേറ്റപ്പെടുകയായിരുന്നു. ദൈവത്തെയും ദൈവപ്രവൃത്തിയെയും കണ്ടവർക്ക് ഒരിക്കലും അടങ്ങിയിരിക്കുവാൻ കഴിയുകയില്ല. താൻ അറിഞ്ഞ സത്യം അനേകരെ അറിയിക്കുവാൻ അവൾ ഉത്സാഹം കാണിച്ചു. ഈ ഉത്സാഹം നാം എത്രപേർ കാണിക്കാറുണ്ട്?
വർഷങ്ങളുടെ പാരമ്പര്യം പറയുവാൻ നമുക്കുണ്ട്. പക്ഷേ എത്രപേരോട് നാം കർത്താവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്? മണിക്കൂറുകളോളം നമ്മോടൊപ്പം ജോലിചെയ്യുന്നവരുണ്ട്, അനേക സമയങ്ങൾ പരസ്പരം സംസാരിക്കുന്നവരുണ്ട്. നിരന്തരം ഒന്നിച്ച് യാത്ര ചെയ്യുന്നവരുണ്ട്. നമ്മുടെ തൊട്ട് അയൽപക്കത്ത് ദൈവസ്നേഹം അറിയാത്ത എത്ര പേരുണ്ട്? അവരോടൊക്കെ പല കാര്യങ്ങളും നാം സംസാരിക്കാറുണ്ട്. ലോകത്തിലെ എല്ലാ മേഖലയിലെ പ്രശ്നങ്ങളും നമ്മുടെ സംസാരവിഷയമാകാറുണ്ട് — “യേശു ഒഴികെ”.
നമ്മുടെ സാമീപ്യം ആഗ്രഹിക്കുന്ന, നമ്മുടെ വരവ് പ്രതീക്ഷിക്കുന്ന അനേക വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. അവരെ ക്രിസ്തുവിലേക്ക് നയിക്കേണ്ട ദൗത്യം നമ്മെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അവരുടെ കണക്ക് ദൈവസന്നിധിയിൽ കൊടുക്കേണ്ട ഒരു ദിവസം വരും. കാരണം നാം ദേശത്തിന്റെ കാവൽക്കാരാണ്. “ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞു” എന്ന് ആ സ്ത്രീ സാക്ഷ്യം പറഞ്ഞതു കേട്ടപ്പോൾ തന്നെ ആ പട്ടണത്തിലെ അനേകർ യേശുവിൽ വിശ്വസിച്ചു.
അതിനുശേഷം ആ പട്ടണക്കാർ അവന്റെ അടുക്കൽ വന്നിട്ട് ഞങ്ങളോടൊപ്പം പാർക്കേണം എന്ന് അവനോടു അപേക്ഷിച്ചു. അതുകൊണ്ട് യേശു രണ്ടു ദിവസം അവരോടൊപ്പം പാർത്തു. അതു നിമിത്തം ഏറ്റവും അധികം പേർ അവനിൽ വിശ്വസിച്ചു. ഒരു സ്ത്രീ നിമിത്തം, അതും സമൂഹം വേണ്ട അംഗീകാരം കൊടുക്കാതിരുന്നവൾ നിമിത്തം, രണ്ടു നാൾ കൊണ്ട് ഏറ്റവും അധികംപേർ യേശുവിൽ വിശ്വസിക്കുക എന്നത് വളരെ അഭിനന്ദനീയമാണ്. ഇത് നമുക്കും സാധിക്കും. കർത്താവിനു വേണ്ടി അനേകരെ നേടുവാൻ ആത്മഭാരത്തോടും പ്രാർത്ഥനയോടും പ്രവർത്തിക്കുമെങ്കിൽ അനേകരെ നമുക്കും ദൈവസന്നിധിയിൽ നേടുവാൻ കഴിയും.

















